ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ തടവറയായ പുഴൽ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി വിജയ്യുടെ അപ്രതീക്ഷിത മിന്നൽ സന്ദർശനം. ജയിലിൽ കഴിയുന്ന തടവുകാർക്ക് ലഭ്യമാകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യസഹായം എന്നിവ നേരിട്ട് വിലയിരുത്താനായിരുന്നു മുഖ്യമന്ത്രിയുടെ ഈ സന്ദർശനം. പരിശോധനയ്ക്കിടയിൽ തടവുകാരുമായി നേരിട്ട് സംവദിച്ച അദ്ദേഹം, അവരുടെ ആവശ്യങ്ങളും വിവിധ പരാതികളും നേരിട്ട് കേട്ടറിഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി പുഴൽ ജയിലിലെ ക്വാറന്റീൻ സോൺ, സന്ദർശക ഹാൾ, ജയിൽ ആശുപത്രി, ലഹരിവിമുക്ത പുനരധിവാസ കേന്ദ്രം, മഹാത്മാഗാന്ധി കമ്മ്യൂണിറ്റി കോളേജിന്റെ ക്ലാസ് മുറികൾ, ലൈബ്രറി, അഡ്വാൻസ്ഡ് കമ്പ്യൂട്ടർ പരിശീലന കേന്ദ്രം, അതിസുരക്ഷാ ബ്ലോക്ക്, വധശിക്ഷ നടപ്പാക്കുന്ന സ്ഥലം തുടങ്ങിയ പ്രധാന ഇടങ്ങളിലെല്ലാം മുഖ്യമന്ത്രി പരിശോധന നടത്തി. ജയിൽ വളപ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം വിജയ് തൊട്ടടുത്തുള്ള പുഴൽ പോലീസ് സ്റ്റേഷനിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ ആരാഞ്ഞു.



