കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് മഹോത്സവതിനിടെ വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് രണ്ട് പേർ കസ്റ്റഡിയിൽ. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി സെക്രട്ടറി, പ്രസിഡന്റ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പടക്കം പൊട്ടിയതിൽ നിന്നും തീ പൊരി പടക്കശാലക്ക് മുകളിലേക്ക് വീണാണ് അപകടം ഉണ്ടായത്. കുട്ടികളും സ്ത്രീകളും ഉൾപ്പടെ 154 ആളുകൾക്കാണ് പരിക്ക് പറ്റിയത് ഇതിൽ 14 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. കാഞ്ഞങ്ങാട് ആശുപത്രിയിൽ 16 പേർ ഐഷാൽ ആശുപത്രി 17, കണ്ണൂർ മിംസ് 18, മംഗ്ളൂർ എ ജെ മെഡിക്കൽ കോളേജ് 18, പരിയാരം മെഡിക്കൽ കോളേജ് അഞ്ച്, കോഴിക്കോട് മിംസ് രണ്ട്, അരിമല ആശുപത്രി മൂന്ന്, കെ എ എസ് ചെറുവത്തൂർ രണ്ട്, മൺസൂൺ ആശുപത്രി അഞ്ച്, ദീപ ആശുപത്രിയിൽ ഒരാൾ എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നത്.
പടക്കങ്ങൾ പൊട്ടിക്കുന്ന സ്ഥലത്തു തന്നെ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. രണ്ട് സ്ഥലങ്ങൾ തമ്മിൽ നൂറ് മീറ്റർ അകലം വേണമെന്നാണ് നിയമം. ഇവിടെ മൂന്നടി മാത്രം അകലത്തിലാണ് പടക്കം പൊട്ടിച്ചത്. സംഭവസ്ഥലത്തുനിന്നും സാമ്പിളുകൾ ശേഖരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.



