തിരുവനന്തപുരം: ബിജെപിക്കും ആർഎസ്എസിനും വേണ്ടി എന്ത് വൃത്തികേടും ഇഡി ചെയ്യുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൊടകര കുഴൽ പണകേസിൽ ഈഡി ബിജെപിയുടെ നിലപാടാണ് സംരക്ഷിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേസിൽ നിന്നും ബിജെപി നേതാക്കളെ കുറ്റവിമുക്തമാക്കിയത് ഇഡി രാഷ്ട്രീയപ്രേരിത ഏജൻസിയാണെന്ന സിപിഎം വാദം ശരിവെക്കുന്നതാനിന്നും അദ്ദേഹം പറഞ്ഞു.
കേരള പോലീസ് അന്വേഷിച്ചിരുന്ന കൊടകര കുഴൽപ്പണ കേസ് കേസിന്റെ സ്വഭാവം പരിഗണിച്ചാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. ബിജെപി നേതാക്കൾക്ക് ഒരു പോറലും ഏൽക്കാത്ത രീതിയിൽ ചാർജ് ഷീറ്റ് ഇഡി തിരുത്തിയെഴുതി. ബിജെപി താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ഇഡി കോടതിയിൽ റിപ്പോർട്ട് നൽകിയത്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ ഈ മാസം 29 ന് കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ആറ് ചാക്കിൽ പണം കെട്ടി കടത്തിയെന്ന് തിരൂർ സതീഷ് പറഞ്ഞിട്ടും ഇഡി സതീഷിന്റെ മൊഴി പോലും എടുത്തില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഓഫീസ് സെക്രട്ടറിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേരള പോലീസ് കേസെടുത്തു. കെ സുരേന്ദ്രന്റെ അറിവോടെയാണ് ഇടപാട് നടന്നത്. യഥാർഥ വസ്തുതകൾ കേരള പോലീസ് പുറത്തു കൊണ്ടുവന്നിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ അതൊന്നും കാണുകപോലും ചെയ്‌തിട്ടില്ല. കൊടകര കള്ളപ്പണ കേസ് തന്നെ രൂപം മാറിയെന്നും അദ്ദേഹം കുറ്റപെടുത്തി. കേസ് അട്ടിമറിക്കാൻ വിചിത്ര വാദങ്ങൾ പറയുകയാണ് ഇഡി. ബിജെപിക്കും ആർഎസ്എസിനും വേണ്ടി ഇഡി എന്ത് വൃത്തികേടും ചെയ്യുമെന്ന് ഇതിലൂടെ വ്യക്തമായി എന്നും എംവി ഗോവിന്ദൻ പറഞ്ഞു.



