പോളിങ് കണക്ക് വൈകരുതെന്ന ഹര്‍ജി; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പോളിങ് കണക്കുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിനകം റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് (എ.ഡി.ആര്‍) സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, സഞ്ജീവ് ഖന്ന എന്നിവര്‍ ഉള്‍കൊള്ളുന്ന ബെഞ്ചാണ് നോട്ടീസയച്ചത്. കേസ് മേയ് 24-ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

കൃത്യമായ കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിടണമെന്നും അത് പുറത്തുവിടാന്‍ എന്തുകൊണ്ടാണ് വെകുന്നതെന്നും ഹര്‍ജി പരിഗണിക്കവെ കോടതി ചോദിച്ചു. ഓരോ ബൂത്തിലേയും പോള്‍ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്ന 17 സി ഫോമുകള്‍ സമാഹരിക്കുന്നതിലുള്ള കാലതാമസമാണ് വൈകാന്‍ കാരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി. അഡ്വ. മനിന്ദര്‍ സിങ്, അഡ്വ. അമിത് ശര്‍മ്മ എന്നിവര്‍ കമ്മിഷന് വേണ്ടി ഹാജരായി.

തിരഞ്ഞെടുപ്പിന്റെ എല്ലാ സമയത്തും യഥാര്‍ഥ പോളിങ് കണക്കുകളില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തിയതെന്ന്് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 2019-ല്‍ സമര്‍പ്പിച്ച ഹരജിക്ക് അന്നു തന്നെ വിശദമായ മറുപടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. അതില്‍ പുനഃപരിശോധനാ ഹര്‍ജി ഹര്‍ജിക്കാര്‍ നല്‍കിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകര്‍ പറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles