ടെഹ്‌റാൻ: ഇസ്ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിന് പിന്നാലെ, നയതന്ത്ര നീക്കങ്ങൾ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീർ ഇറാനിലെത്തി. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച ഉന്നതതല ചർച്ചകളിൽ പങ്കെടുക്കുന്നതിനായി എത്തിയ പ്രത്യേക പ്രതിനിധി സംഘത്തിന് അദ്ദേഹം നേതൃത്വം നൽകുന്നു. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഇരുരാജ്യങ്ങളെയും വീണ്ടും ചർച്ചാ മേശയിലേക്ക് എത്തിക്കാനുള്ള പാകിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.
ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധവും അമേരിക്കയുടെ ആയുധ ഭീഷണികളും പശ്ചിമേഷ്യയെ കൂടുതൽ പ്രക്ഷുബ്ധമാക്കുന്ന സാഹചര്യത്തിൽ, ആസിം മുനീറിന്റെ ഇറാൻ സന്ദർശനത്തെ അതീവ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്. ഇറാന്റെ ഉന്നത സൈനിക-രാഷ്ട്രീയ നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സമാധാന ഉടമ്പടിയിലെത്താൻ സാധിക്കാത്ത പക്ഷം മേഖലയിൽ ഉണ്ടാകാനിടയുള്ള സൈനിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും നയതന്ത്ര പരിഹാരത്തിന് പുതിയ വഴികൾ തേടാനുമാണ് ഈ കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളിൽ ഈ മധ്യസ്ഥ നീക്കങ്ങൾ ഏതു ദിശയിലേക്ക് നീങ്ങുമെന്നത് ആഗോള രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.



