33.8 C
Saudi Arabia
Sunday, April 19, 2026
spot_img

“അവസാന ശ്വാസം വരെ ശത്രുവിനെ നേരിടും”; വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് സന്നദ്ധമെന്ന് ഇറാൻ

ടെഹ്‌റാൻ: രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭൗമിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി ഏത് ശത്രുവിനെയും അവസാന ശ്വാസം വരെ നേരിടുമെന്ന് ഇറാൻ സൈനിക മേധാവി മേജർ ജനറൽ അമീർ ഹാതാമി പ്രഖ്യാപിച്ചു. കര, വ്യോമ, നാവിക അതിർത്തികളിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. സായുധ സേനയുടെ മറ്റ് വിഭാഗങ്ങളുമായി ചേർന്ന് ശത്രുക്കളുടെ ഏത് നീക്കത്തെയും ശക്തമായി പ്രതിരോധിക്കാൻ ഇറാൻ സന്നദ്ധമാണെന്നും, അതിനോടൊപ്പം തന്നെ തങ്ങളുടെ സൈനിക ശേഷി അത്യാധുനിക രീതിയിൽ വർദ്ധിപ്പിക്കുന്നത് തുടരുമെന്നും അമീർ ഹാതാമി കൂട്ടിച്ചേർത്തു.

ജീവത്യാഗം ചെയ്യാനും “ജിഹാദിൻറെ” പോരാട്ടവീര്യത്തോടെ മുന്നേറാനുമുള്ള സൈന്യത്തിന്റെ സന്നദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. തങ്ങളുടെ ദൗത്യത്തോടുള്ള സൈനികരുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയാണ് ഇറാന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. വിരലുകൾ തോക്കിന്റെ ട്രിഗറിൽ വെച്ച് ഏത് നിമിഷവും ശത്രുവിനെ നേരിടാൻ തയ്യാറായ അവസ്ഥയിലാണ് ഇറാൻ സൈന്യം നിലകൊള്ളുന്നതെന്നും, മാതൃരാജ്യത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ ഉപരോധവും അമേരിക്കയുമായുള്ള നയതന്ത്ര പ്രതിസന്ധിയും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ ശക്തമായ സൈനിക പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘സ്‌റ്റോൺ ഏജ്’ (Stone Age) മുന്നറിയിപ്പുകൾക്കും ഇറാൻ തുറമുഖങ്ങൾക്ക് മേലുള്ള നാവിക ഉപരോധത്തിനും പിന്നാലെയാണ് ഹാതാമിയുടെ ഈ പ്രസ്താവന വന്നിരിക്കുന്നത്. മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ നിലപാട് പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാണ്.

 

Related Articles

- Advertisement -spot_img

Latest Articles