ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് മൃതദേഹം ഇന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായാധിക്യം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് സഹോദരൻ ഗബ്രിയേൽ അവകാശപ്പെടുകയും, പോസ്റ്റ്മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹം പള്ളി കല്ലറയിൽ സംസ്കരിക്കുകയുമായിരുന്നു. എന്നാൽ യേശുദാസിന്റെ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയ മരുമകൾ ലീന നടത്തിയ പരിശോധനയിൽ യേശുദാസിന്റെ സ്വത്തുക്കളും ബാങ്ക് രേഖകളും ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെയാണ് സ്വത്ത് തട്ടിയെടുക്കുന്നതിനായി യേശുദാസിനെ അപായപ്പെടുത്തിയതാണെന്ന സംശയവുമായി ലീന പോലീസിനെ സമീപിച്ചത്.
മരണത്തിൽ വ്യക്തമായ ദുരൂഹതയുണ്ടെന്നും സത്യം തെളിയാൻ മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണമെന്നും ലീന പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കല്ലറ പൊളിച്ച് മൃതദേഹം പരിശോധിക്കാൻ പോലീസ് തീരുമാനിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ചെങ്ങന്നൂർ തഹസിൽദാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിക്കും. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ നിലനിൽക്കുന്ന അവ്യക്തതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.



