വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമാധാന ചർച്ചകൾക്കായി ഇറാൻ ഒരു പുതിയ നിർദ്ദേശം സമർപ്പിക്കുന്നത് വരെയും, ആ ചർച്ചകൾ ഏതെങ്കിലും ഒരു അന്തിമ തീരുമാനത്തിൽ എത്തുന്നത് വരെയും വെടിനിർത്തൽ തുടരുമെന്നാണ് വൈറ്റ് ഹൗസിന്റെ തീരുമാനം. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോഴും ഇറാൻ്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കടുത്ത നാവിക ഉപരോധം പിൻവലിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി.
ചർച്ചകൾ ഗുണകരമായ രീതിയിലോ അല്ലെങ്കിൽ മറ്റൊരു വിധത്തിലോ പൂർണ്ണമായി അവസാനിക്കുന്നത് വരെ ഈ ഉപരോധം തുടരുമെന്നാണ് അമേരിക്കൻ നിലപാട്. ചർച്ചാ മേശയിലേക്ക് ഇറാനെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള കടുത്ത സാമ്പത്തിക-സൈനിക സമ്മർദ്ദ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന ചർച്ചകളിൽ ഇറാൻ്റെ നിലപാട് എന്തായിരിക്കുമെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുകയാണ്.



