ബൈറൂത്ത്: ലബനീസ് മണ്ണിൽ നിന്ന് ഇസ്രായേൽ സൈന്യം പൂർണ്ണമായി പിന്മാറാതെ യാതൊരുവിധ സമാധാന കരാറിലും ഒപ്പിടില്ലെന്ന് ലബനൻ പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി. വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായാണ് അദ്ദേഹം ലബനൻ്റെ നിലപാട് കർക്കശമാക്കിയത്. ഇസ്രായേൽ സൈന്യത്തിന്റെ സാന്നിധ്യമുള്ള ‘ബഫർ സോണുകൾ’ ലബനൻ അംഗീകരിക്കില്ലെന്നും, പലായനം ചെയ്തവർക്ക് സ്വന്തം വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാനും തകർക്കപ്പെട്ട ഗ്രാമങ്ങൾ പുനർനിർമ്മിക്കാനും സാധിക്കുന്ന സാഹചര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രായേലിന് മേൽ സ്വാധീനം ചെലുത്താൻ അമേരിക്കയ്ക്ക് മാത്രമേ സാധിക്കൂ എന്ന് വിശ്വസിക്കുന്നതായും, വെടിനിർത്തൽ നടപ്പിലാക്കുന്നതിൽ അമേരിക്കയുടെ പങ്ക് നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിസ്ബുള്ളയെ നിരായുധരാക്കുക എന്ന ഇസ്രായേലിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും ആവശ്യത്തിന്മേൽ, അത് ഒറ്റരാത്രികൊണ്ട് സംഭവിക്കുന്ന ഒന്നല്ലെന്നും ദീർഘമായ നടപടിക്രമങ്ങളിലൂടെ മാത്രം പൂർത്തിയാക്കേണ്ട പ്രക്രിയയാണെന്നും അദ്ദേഹം മറുപടി നൽകി. ചർച്ചാമേശയിൽ ഇരിക്കുന്നത് ലബനൻ്റെ വിട്ടുവീഴ്ചയായി കാണേണ്ടതില്ലെന്നും, തങ്ങളുടെ അവകാശങ്ങൾ എന്താണെന്ന് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലബനന്റെ പരമാധികാരം സംരക്ഷിക്കാതെയും സൈനിക പിന്മാറ്റം ഉറപ്പാക്കാതെയും മുന്നോട്ടുള്ള നീക്കങ്ങൾ പ്രായോഗികമല്ലെന്ന ഉറച്ച സന്ദേശമാണ് പ്രധാനമന്ത്രി ഇതിലൂടെ നൽകിയിരിക്കുന്നത്.



