കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഏപ്രിൽ 29-ന് രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്ത്. ‘വെടിവെക്കൂ’ (ഗോലി മാരോ), ‘തട്ടിക്കളയൂ’ (തോക് ദോ) തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഉത്തർപ്രദേശിലെയും ബീഹാറിലെയും തോക്ക് സംസ്കാരം ബംഗാളിൽ നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ടിഎംസി കുറ്റപ്പെടുത്തി. “ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ ദീദിയെ വെടിവെച്ചുകൊല്ലും” എന്ന് ബിജെപി ദേശീയ വക്താവ് അലോക് അജയ് പോസ്റ്റ് ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ വിമർശനം ഉന്നയിച്ചത്. എന്നാൽ തങ്ങളുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ച് തൃണമൂൽ ‘ഇരവാദം’ കളിക്കുകയാണെന്ന് ബിജെപി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇത്തരം ഭീഷണികൾക്ക് അനുമതി നൽകുകയാണെന്നും ഇതിന് ബംഗാളിലെ ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകുമെന്നും ടിഎംസി നേതാക്കൾ കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ 24 പർഗാനാസിലെ ഡയമണ്ട് ഹാർബറിലും ഫാൽറ്റയിലും നടന്ന റെയ്ഡിനിടെ തിരഞ്ഞെടുപ്പ് കമ്മീഷൻ പോലീസ് നിരീക്ഷകൻ അജയ് പാൽ ശർമ തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗിർ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും വലിയ വിവാദമായിട്ടുണ്ട്. യുപി കേഡറിലെ ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ ആയ അജയ് പാൽ ശർമയെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ‘സിങ്കം’ എന്ന് വിശേഷിപ്പിച്ച് പുകഴ്ത്തിയപ്പോൾ, ഉദ്യോഗസ്ഥൻ ബിജെപി ഏജന്റിനെപ്പോലെ പെരുമാറുകയാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. റെയ്ഡിനിടെ “പിന്നീട് കരഞ്ഞു കൊണ്ട് വരരുത്” എന്ന് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ ദൃശ്യങ്ങൾ ടിഎംസി പുറത്തുവിട്ടു. ഈ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പുലർത്തുന്ന നിശബ്ദത ജനാധിപത്യത്തിന് ഭീഷണിയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.



