റിയാദ്: കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. വിമാനത്താവളത്തിലെ വിവിധ സാങ്കേതിക സേവനങ്ങളുടെ നടത്തിപ്പിനായി റിയാദ് എയർപോർട്ട്സ് കമ്പനി നൽകിയ 31.49 കോടി സൗദി റിയാലിന്റെ (ഏകദേശം 31.5 കോടി) കരാർ സൗദി ഗ്രൗണ്ട് സർവീസസ് (SGS) സ്വന്തമാക്കി. വിമാനത്താവളത്തിലെ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജുകളുടെ പ്രവർത്തനവും അവയുടെ സാങ്കേതിക പരിപാലനവുമാണ് ഈ കരാറിലൂടെ കമ്പനി പ്രധാനമായും ഏറ്റെടുക്കുന്നത്. മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ കരാറിന്റെ കാലാവധി അഞ്ച് വർഷമാണ്. ഇത് പിന്നീട് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരുടെ ബോർഡിങ് ബ്രിഡ്ജുകൾക്ക് പുറമെ, വിമാനങ്ങൾക്കാവശ്യമായ ഗ്രൗണ്ട് പവർ യൂണിറ്റുകൾ, പ്രീ-കണ്ടീഷൻഡ് എയർ സിസ്റ്റങ്ങൾ, വിമാനങ്ങളെ കൃത്യമായി പാർക്കിങ് ബേയിലേക്ക് നയിക്കുന്നതിനുള്ള വിഷ്വൽ ഗൈഡൻസ് ഡോക്കിങ് സിസ്റ്റം എന്നിവയുടെ മാനേജ്‌മെന്റും സാങ്കേതിക മേൽനോട്ടവും ഈ പദ്ധതിയുടെ ഭാഗമാണ്. സൗദി ഗ്രൗണ്ട് സർവീസസിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള ‘എയർപോർട്ട് ബ്രിഡ്ജസ് ഫോർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്’ എന്ന സബ്സിഡിയറി കമ്പനി വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആവശ്യമായ ഔദ്യോഗിക ലൈസൻസുകൾ ലഭ്യമാകുന്ന മുറയ്ക്ക് കരാർ ഈ കമ്പനിക്ക് പൂർണ്ണമായും കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ഈ കരാറിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങൾ 2026-ന്റെ രണ്ടാം പാദം മുതൽ കമ്പനിയുടെ വരുമാനത്തിൽ പ്രതിഫലിച്ചു തുടങ്ങുമെന്ന് സൗദി ഓഹരി വിപണിയായ ‘തദാവുലി’നെ കമ്പനി ഔദ്യോഗികമായി അറിയിച്ചു. റിയാദ് വിമാനത്താവളത്തെ ഒരു ആഗോള ഹബ്ബായി മാറ്റുന്നതിനുള്ള സൗദി വിഷൻ 2030-ന്റെ ഭാഗമായാണ് സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഈ പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.



