വിടപറഞ്ഞ സഹപ്രവർത്തകന് പ്രണാമം; സമീൽ ഇല്ലിക്കൽ അനുസ്മരണം പ്രൗഢമായി നടന്നു

റിയാദ്: അന്തരിച്ച മാധ്യമപ്രവര്‍ത്തകനും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന സമീല്‍ ഇല്ലിക്കലിന്റെ നിര്യാണത്തില്‍ മീഡിയ ഫോറം അനുശോചന യോഗം സംഘടിപ്പിച്ചു. പ്രവാസി മാധ്യമരംഗത്തും സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു സമീലെന്ന് യോഗം അനുസ്മരിച്ചു.

യാത്ര, നാടകം, സിനിമ, ചരിത്രം എന്നിവയോട് തീഷ്ണ വികാരം പുലര്‍ത്തിയിരുന്ന അപൂര്‍വ്വം മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു സമീല്‍ എന്ന് നജിം കൊച്ചുകലുങ്ക് പറഞ്ഞു. ഏത് വിഷയങ്ങളിലും സംവദിക്കാന്‍ ശേഷിയുളള, ഗവേഷണാത്മക കൗതുകത്തോടെ നിരന്തരം പുതിയകാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിച്ചിരുന്ന സമീലിനൊപ്പമുള്ള ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെച്ചു. കപടതകളോ ആഡംബരങ്ങളോ ഇല്ലാത്ത, തികച്ചും ലളിതവും കാന്തികവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹമെന്ന് നസ്‌റുദ്ദീന്‍ വിജെ അനുസ്മരിച്ചു. തന്റെ കുട്ടിക്കാലത്ത് ഗുരുനാഥനായിരുന്ന സമീലുമായുള്ള ഓര്‍മ്മകള്‍ അഫ്താബ് റഹ്മാന്‍ പങ്കുവെച്ചു. നാല്‍പ്പത്തൊന്‍പതാം വയസ്സില്‍ അന്തരിച്ച സമീല്‍, തന്റെ ചെറുപ്രായത്തില്‍ത്തന്നെ അധ്യാപന രംഗത്തേക്ക് കടന്നുവന്ന ആ പഴയകാല സ്മരണകളും അദ്ദേഹം വിശദീകരിച്ചു

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് ‘ഗ്രീന്‍ ഒയാസിസ്’ എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന സമീല്‍ മെയ് നാലിന് ടൂര്‍ മാനേജരായി തായ്‌ലന്‍ഡിലേക്ക് പോയതിനിടയിലാണ് അന്തരിച്ചത്. കൃത്രിമത്വമില്ലാത്ത പെരുമാറ്റവും, ആത്മാര്‍ത്ഥത നിറഞ്ഞ പുഞ്ചിരിയും കൊണ്ട് റിയാദിലെ മാധ്യമപ്രവര്‍ത്തകരുടെ മനസ്സില്‍ ഇടംനേടിയ സമീലിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്ന് അനുശോചന യോഗം വിലയിരുത്തി.

വൈസ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ അധ്യക്ഷത വഹിച്ചു. ജയന്‍ കൊടുങ്ങല്ലൂര്‍, നൗഫല്‍ പാലക്കാടന്‍, ഷിബു ഉസ്മാന്‍, ശിഹാബ് കൊട്ടുക്കാട്, ഷംനാദ് കരുനാഗപ്പള്ളി, നവാസ് വെള്ളിമാട്കുന്ന്, സുരേഷ് ശങ്കര്‍, മിഷാല്‍ ചെറുപ്പുളശെരി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

- Advertisement -spot_img

Latest Articles