ന്യൂഡൽഹി: അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ചുണ്ടായ യു.എസ് സൈനികാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന നിശ്ശബ്ദതയ്ക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരെയും യു.എസ് നിലപാടുകൾക്കെതിരെയും കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്. സ്വന്തം രാജ്യത്തെ പൗരന്മാർ വിദേശ ശക്തികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രി ഒരു വാക്ക് പോലും ഉരിയാടാത്തത് ഭാരതാംബയുടെ മക്കളെ സംരക്ഷിക്കുന്നതിൽ ഭരണകൂടത്തിനുണ്ടായ കടുത്ത പരാജയമാണെന്ന് അദ്ദേഹം ആരോപിച്ചു.
അന്താരാഷ്ട്ര ജലാശയാതിർത്തിയിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന യു.എസ് ആക്രമണങ്ങളിലാണ് കപ്പലുകളിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർക്ക് ജീവൻ നഷ്ടമായത്. ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും സംഭവത്തിൽ അമേരിക്ക ഖേദം പ്രകടിപ്പിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അതിനുപകരം, തങ്ങളുടെ സൈനിക ഉത്തരവുകൾ ഉടനടി അനുസരിക്കണമെന്നും ലംഘനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നുമാണ് അമേരിക്ക ഭീഷണിയുടെ സ്വരത്തിൽ ഇപ്പോഴും പ്രസ്താവനകൾ ഇറക്കിക്കൊണ്ടിരിക്കുന്നത്. ഏതൊരു പരമാധികാര രാഷ്ട്രവും ഇത്തരം അപമാനകരമായ ഭാഷയോട് ശക്തമായി പ്രതികരിക്കുമെന്നും, എന്നാൽ നമ്മുടെ പ്രധാനമന്ത്രി വിധേയനായ ഒരു ദാസനെപ്പോലെ ഈ ഉത്തരവുകൾ അനുസരിക്കുകയും മൗനം പാലിക്കുകയുമാണെന്ന് രാഹുൽ ഗാന്ധി തന്റെ എക്സ് പോസ്റ്റിൽ രൂക്ഷമായി കുറിച്ചു.
അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുത്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നേതാക്കളെ പുഞ്ചിരിയോടെ കെട്ടിപ്പിടിക്കുകയും പുതിയ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്യുമെന്നും, എന്നാൽ ജീവൻ നഷ്ടപ്പെട്ട ആ മൂന്ന് ഇന്ത്യക്കാർക്ക് വേണ്ടി സംസാരിക്കാൻ അദ്ദേഹം സമയം കണ്ടെത്തുകയില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു. രാജ്യത്തിന്റെ അന്തസ്സും പൗരന്മാരുടെ സുരക്ഷയും സംരക്ഷിക്കാൻ ധൈര്യമില്ലാത്ത ‘അധീനപ്പെട്ട’ ഒരു പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം അമേരിക്കൻ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും യു.എസിന് അനുകൂലമായ മെല്ലെപ്പോക്ക് നയമാണ് ഉണ്ടാകുന്നതെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമാക്കുകയാണ്



