ഗസയ്ക്കുള്ള ഫണ്ട് സഹായിക്കാനെന്ന് നെതന്യാഹു; ഖത്തറുമായുള്ള ബന്ധ ആരോപണം വ്യാജം

തെൽ അവീവ്: ഖത്തറുമായി തന്റെ ഭരണകൂടത്തിന് ബന്ധമുണ്ടെന്ന ആരോപണങ്ങൾ ശുദ്ധ തട്ടിപ്പാണെന്ന് തള്ളിപ്പറഞ്ഞ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ വിരുദ്ധ രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ അദ്ദേഹം, ഗസയിലേക്ക് ഖത്തർ സാമ്പത്തിക സഹായം എത്തിച്ചതിനെ പ്രതിരോധിക്കുകയും ചെയ്തു. തടവുകാരെ മോചിപ്പിക്കുന്നതിനായുള്ള വെടിനിർത്തൽ ചർച്ചകൾക്കിടെ ഇസ്രായേൽ ഖത്തറിന് നേരെ ആക്രമണം നടത്തി ഒരു വർഷം തികയാനിരിക്കെയാണ് നെതന്യാഹുവിന്റെ പുതിയ പരാമർശങ്ങൾ പുറത്തുവരുന്നത്. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്.

ഖത്തർ ഒരു ശത്രുരാജ്യമാണെന്നും എന്നാൽ അവർ തങ്ങളുടെ മേൽ യാതൊരു നിബന്ധനകളും അടിച്ചേൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധകാലത്ത് തങ്ങൾ ഖത്തറിന് നേരെ ബോംബാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും മറുവശത്ത് നിന്ന് തങ്ങൾക്ക് നേരെയും നീക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഖത്തർ വഴി ഗസയിലേക്ക് പണം എത്തിയത് മാനുഷിക ആവശ്യങ്ങൾക്ക മാത്രമാണെന്നും, ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളായ മൊസാദിന്റെയും ഷിൻ ബെറ്റിന്റെയും ശുപാർശ പ്രകാരമാണ് ഈ സഹായം അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ തുക ഗസയിലേക്ക് ഒഴുകിയ ആകെ പണത്തിന്റെ രണ്ട് ശതമാനം മാത്രമാണെന്നും നെതന്യാഹു വ്യക്തമാക്കി.

കഴിഞ്ഞ വർഷം ദോഹയിൽ ഹമാസ് പ്രതിനിധികളുമായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേൽ അവിടെ വ്യോമാക്രമണം നടത്തിയത്. ഇത് വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുൻനിർത്തി പ്രതിപക്ഷം ഉയർത്തുന്ന അഴിമതി-സ്വാധീന ആരോപണങ്ങളെ ചെറുക്കാനാണ് നെതന്യാഹുവിന്റെ ഈ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles