ഇസ്‌ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരണപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാധ്യമപ്രവർത്തകൻ വജ്ഹാത് സയീദ് ഖാൻ. ഇമ്രാൻ ഖാൻ നിലവിൽ ജീവനോടെയില്ലെന്ന് മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥർ തന്നോട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും, അതുകൊണ്ടാണ് അദ്ദേഹത്തെ പൊതുമധ്യത്തിലോ മാധ്യമങ്ങൾക്ക് മുന്നിലോ കാണിക്കാത്തതെന്നും വജ്ഹാത് സയീദ് വ്യക്തമാക്കി.
ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഭരണകൂടം പുറത്തുവിടുന്നില്ലെന്ന് ബന്ധുക്കളും നേതാക്കളും നിരന്തരമായി ആരോപിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ. തങ്ങളുടെ നേതാവുമായി സംസാരിക്കാൻ അനുവാദം നൽകുന്നില്ലെന്നും, കുടുംബാംഗങ്ങൾക്ക് പോലും അദ്ദേഹത്തെ കാണാൻ അവസരം ലഭിക്കുന്നില്ലെന്നും ഇമ്രാൻ ഖാന്റെ രാഷ്ട്രീയ പാർട്ടിയായ പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് (പി.ടി.ഐ) ആരോപിച്ചിരുന്നു. കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നിഷേധിക്കുകയാണെന്ന പരാതിയും ഉയർന്നിരുന്നു.
അതേസമയം, സർക്കാറിന്റെയും ഭരണകൂടത്തിന്റെയും ഈ ദുരൂഹ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് പി.ടി.ഐ. വിഷയത്തിൽ സർക്കാറിനെതിരെ ലക്ഷക്കണക്കിന് ജനങ്ങൾ തെരുവിലിറങ്ങാൻ തയ്യാറായി നിൽക്കുകയാണെന്ന് പി.ടി.ഐ നേതാവ് സൊഹൈൽ അഫ്രീദി മുന്നറിയിപ്പ് നൽകി.



