കോഴിക്കോട്: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ബഹുജന റാലിക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മുൻകാല തിരഞ്ഞെടുപ്പ് വീഴ്ചകളും പാളിച്ചകളും സ്വയം തിരുത്തി പാർട്ടിയെ വീണ്ടും ജനങ്ങളിലേക്ക് അടുപ്പിക്കുന്നതിനായുള്ള സംഘടനാനയ രൂപീകരണത്തിനൊടുവിലാണ് റാലിക്ക് കോഴിക്കോട് സാക്ഷ്യം വഹിച്ചത്. ജനപ്രതിനിധികളും പാർട്ടി നേതാക്കളും അണികളും ഉൾപ്പെടെ ആയിരകണക്കിന് ആളുകൾ പങ്കെടുത്ത റാലി കോഴിക്കോട് ബീച്ചിനെ ചെങ്കടലാക്കി മാറ്റി.
തിരഞ്ഞെടുപ്പ് വിജയങ്ങളിലും പരാജയങ്ങളിലും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയ ഉന്നത പാർട്ടി നേതൃത്വത്തിന് തികഞ്ഞ ആവേശത്തോടെയാണ് ബഹുജനക്കൂട്ടം പിന്തുണ പ്രഖ്യാപിച്ചത്. ജനങ്ങളുമായി കൂടുതൽ സംവദിക്കാനും അണികളുടെ വിശ്വാസം തിരിച്ചുപിടിക്കാനും അടിയന്തര തിരുത്തൽ നടപടികൾ ഉണ്ടാകുമെന്ന പാർട്ടി പ്രഖ്യാപനങ്ങൾക്ക് ശക്തിപകരുന്നതായിരുന്നു ജനപങ്കാളിത്തം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയോടെയാണ് ദിവസങ്ങൾ നീണ്ടുനിന്ന സി.പി.എം വിപുലീകൃത സംസ്ഥാന യോഗ നടപടികൾക്ക് കോഴിക്കോട്ട് സമാപനമായത്.



