കോട്ടയം : സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് കട്ടത്തറ വീട്ടിൽ തംബുരു (36) കെ.കെയെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വൈക്കം പുളിഞ്ചുവടിലുള്ള വാടകവീട്ടിൽ തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. സ്കൂൾ വിട്ട് വൈകീട്ട് അഞ്ചു മണിയോടെ വീട്ടിലെത്തിയ 13 വയസ്സുള്ള മകളാണ് അമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. വിവാഹമോചിതയായ തംബുരു മകളുമൊപ്പമാണ് ഈ വാടകവീട്ടിൽ താമസിച്ചിരുന്നത്.
കുടുംബപ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വൈക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കാട്ടിക്കുന്നിലെ തറവാട്ടു വീട്ടിലെത്തിച്ച് സംസ്കരിച്ചു. കേരളത്തിലെ പരമ്പരാഗത കൈത്തോട്ട് മീൻപിടിത്ത ശൈലികളും (തപ്പി മീൻപിടിക്കൽ) ഗ്രാമീണ ജീവിതവും ദൃശ്യവൽക്കരിച്ച ‘ക്വീൻ ഫിഷർ’ എന്ന യൂട്യൂബ് ചാനലിലൂടെയും മറ്റ് സമൂഹമാധ്യമ താളുകളിലൂടെയുമാണ് തംബുരു പ്രശസ്തി നേടിയത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷക്കണക്കിന് ആരാധകരാണ് തംബുരുവിനുള്ളത്. തംബുരുവിന്റെ അപ്രതീക്ഷിത വേർപാടിൽ സോഷ്യൽ മീഡിയ ലോകവും നാട്ടുകാരും ഞെട്ടലിലാണ്.



