ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേർക്കുമെതിരെ തെളിവുകളുണ്ടെന്ന് ഡൽഹിയിലെ പിഎംഎൽഎ പ്രത്യേക കോടതിയിൽ ഇഡി.
സാമ്പത്തിക നേട്ടങ്ങൾക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാക്കൾ യങ്ങ് ഇന്ത്യയുണ്ടാക്കിയത്. യങ്ങ് ഇന്ത്യക്ക് ബിസിനസ് സംബന്ധമായ പ്രവർത്തനങ്ങളില്ല. ക്രമക്കേടിലൂടെ നേടിയ സ്വത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചു. യങ്ങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടക വരുമാനവും കുറ്റകൃത്യത്തിൻറെ ഭാഗമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി.
കോൺഗ്രസും അസോസിയേറ്റ് ജേർണലും യങ്ങ് ഇന്ത്യയും ചേർന്ന് കുറ്റകരമായ ഗൂഢാലോചന നടത്തി. കെട്ടിട വാടകയിനത്തിലും കോൺഗ്രസ് നേതാക്കൾക്ക് കള്ളപ്പണ ഇടപാടുണ്ട്. കോൺഗ്രസിന് സംഭാവന നൽകിയവർ വഞ്ചിക്കപ്പെട്ടു എന്നും ഇഡി കോടതിയെ അറിയിച്ചു. കുറ്റകൃത്യങ്ങളിൽ കോൺഗ്രസ് പാർട്ടിക്ക് പങ്കില്ലേ എന്നും വ്യക്തികൾക്ക് മാത്രമേ പങ്കുള്ളൂ വെന്നും കോടതി ചോദിച്ചു. എഐസിസിയെ ഇരയാക്കിയാണോ കള്ളപണഇടപാടെന്നും കോടതി ചോദിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിന്മേൽ ജൂലൈ രണ്ടു മുതൽ എട്ട് വരെ കോടതി വാദം കേൾക്കും.
1937ൽ ജവഹർലാൽ നെഹ്‌റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രം, പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ യങ്ങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേടും ഫണ്ട് ദുരുപയോഗവും നടന്നുവെന്നാണ് കേസ്. 2014 ൽ ദൽഹി ഹൈക്കോടതിയിൽ ബിജെപി നേതാവ് സമർപ്പിച്ച ഹരജിയിൽ നിന്നാണ് 2021ൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം ആരംഭിച്ചത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റു മുതിർന്ന നേതാക്കൾ എന്നിവ ചേർന്നാണ് അഴിമതി നടത്തിയത് എന്നാണ് പരാതി. യങ്ങ് ഇന്ത്യ വഴി 50 ലക്ഷം രൂപക്ക് അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്റെ 2, 000 കോടി രൂപയിലധികം വില മതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പാർത്തിയിലെ ആരോപണം