തിരുവനന്തപുരം: ആർഎസ്എസ് ഇന്ത്യയിൽ മാത്രം ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം ഈയൊരു സർക്കാർ പരിപാടിക്ക് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. ഭരണഘടന ലംഘിച്ചു കൊണ്ടുള്ള പ്രവർത്തനം സർക്കാരിന് നടത്താൻ ആവില്ലെന്നും മന്ത്രി പറഞ്ഞു. കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിന് പുഷ്‌പാർച്ചന നടത്തണമെന്ന രാജ്ഭവന്റെ ആവശ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാധാരണ രീതിയിലെ ഭാരത മാതാവിന്റെ ചിത്രമാണെങ്കിൽ പ്രയാസമില്ല. ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളത് യഥാർത്ഥ ഇന്ത്യൻ ഭൂപടമല്ല. സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ലെന്നത് കൊണ്ടാണ് പരിസ്ഥിതി പരിപാടി മാറ്റിയതെന്നും പി പ്രസാദ് പറഞ്ഞു.
കേരളശ്രീ പുരസ്‌കാര വിതരണ പരിപാടിയിൽ ആ ചിത്രം അവിടെ ഉണ്ടായിരുന്നില്ലെന്നും പെട്ടെന്ന് എവിടെ നിന്നാണ് ആ ചിത്രം വന്നതെന്നും മന്ത്രി ചചോദിച്ചു. ബാഹ്യ ശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിൻറെ അപകടകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ലെന്നും രാജ്ഭവനിൽ ഇരുന്നുകൊണ്ട് ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.



