സലാല: ഒമാനിലെ സലാലതീരത്ത് ചരക്ക് കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന ജീവനക്കാർ രക്ഷപെട്ടു. സലാലയുടെ തീരത്ത് ശനിയാഴ്ചയാണ് കപ്പൽ മുങ്ങിയത്. നാല് മലയാളികൾ ഉൾപ്പടെ 20 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. 13 പേർ ഇന്ത്യക്കാരാണ്.
കപ്പലിലുണ്ടായിയുന്ന മുഴുവൻ ആളുകളെയും രക്ഷപെടുത്തിയതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. സലാല തീരത്തു നിന്നും 20 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ അപകടത്തിൽ പെട്ടത്. കൊമോറോസ് പതാകയുള്ള ഫീനിക്സ് 15 എന്ന ചരക്ക് കപ്പലാണ് അപകടത്തിൽ പെട്ടത്. അപകട സമയം സമീപത്തുണ്ടായിരുന്ന ഗൾഫ് ബർക കാപ്പിലാണ് അപകടത്തിൽ പെട്ടവരെ രക്ഷപെടുത്തിയത്.
ജബൽ അലിയിൽ നിന്നും 240 കണ്ടയിനറുമായി ജിദ്ദയിലേക്ക് പോവുകയായിരുന്ന കപ്പലാണ് കടലിൽ മുങ്ങിയത്. അപകടത്തിൽ പെട്ട മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്ന് സലാലയിലെ കോൺസുലാർ ഏജന്റ് ഡോ. കെ സനാതനൻ അറിയിച്ചു.