ജിസാൻ: ജിസാനിൽ രാവിലെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരണപെട്ടു. ജിസാനിൽ നിന്നും 50 കിലോമീറ്റർ അകലെ ഫുർസാൻ ദ്വീപിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടലുണ്ടി സ്വദേശി രമേശൻ എരുഷപ്പൻ (47), തമിഴ്നാട് കന്യാകുമാരി സ്വദേശികളും സഹോദരന്മാരുമായ ജോർജ് പനിയടി മൈ (43), അന്തോണിദശം(49) എന്നിവരാണ് മരണപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ നാഗപട്ടണം സ്വദേശി വെള്ളിടിശനെ ഫുർസാൻ ജനറൽ ആശുപത്രിയിലും കടലൂർ സ്വദേശി സത്യപ്രവീൺ ശക്തിവേലിനെ അബൂഹാരീഷ് കിംഗ് ഫഹദ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.
ഫുർസാൻ ദ്വീപിലെ മൽസ്യ തൊഴിലാളികളായ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായതിനെത്തുടർന്ന് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. റോഡിന്റെ ഒരുവശത്തേക്ക് വാഹനം മറിയുകയായിരുന്നു. അൽ സഗീർ ദ്വീപിൽ നിന്നും മൽസ്യബന്ധനം കഴിഞ്ഞു താമസസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
സഹോദരങ്ങളായ ജോര്ജും അന്തോണിയും ആറുമാസം മുൻപാണ് പുതിയ വിസയിൽ സൗദിയിൽ എത്തിയത്. രമേശൻ സൗദിയിലെത്തിയിട്ട് രണ്ടുമാസം മാത്രമേ ആയിട്ടുളൂ. മൃതദേഹം ഫുർസാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജല രക്ഷാധികാരിയും ഫുർസാൻ ദ്വീപിലെ ബോട്ട് സർവീസ് ജീവനക്കാരനുമായ എംകെ ഓമനക്കുട്ടന്റെ നേതൃത്വത്തിൽ ആവശ്യമായ സഹായസഹകരണങ്ങൾ ചെയ്തു വരുന്നു.