തിരുവനന്തപുരം:ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചതായി പരാതി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവിനെയാണ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സഹപ്രവർത്തകയെ ഉപദ്രവിച്ച കേസിൽ കഴിഞ്ഞ 12 നാണ് മാനസിക കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരൻ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്. മാനസിക പ്രശ്‌നമുള്ളതിനാൽ തുടർ ചികിത്സ നടത്തണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ 13ന് ജില്ലാ ജയിലിലെ ഓടയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറഞ്ഞാണ് അധികൃതർ ബിജുവിനെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിൽ നടത്തിയ സ്കാനിങ്ങിൽ ആന്തരാവയവങ്ങൾക്ക് മുറിവേറ്റതായി കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ബിജു ജീവനനിലനിർത്തുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. അതെ സമയം ബിജുവിനെ ജയിൽ അധികൃതർ മർദിച്ചെന്ന പരാതി അധികൃതർ തള്ളി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചെങ്കിലും മർദ്ദനത്തിന് തെളിവുകൾ ലഭിച്ചില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളോ മുറിവുകളോ ഇല്ലെനന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ബിജുവിനെ മര്ദിച്ചിട്ടില്ലെന്നും ആശുപത്രിയിൽ എത്തിച്ച് സ്കാനിങ് നടത്തിയപ്പോഴാണ് പ്രശ്നങ്ങൾ കണ്ടെത്തിയത് എന്നുമാണ് ജയിലധികൃതരുടെ വിശദീകരണം. ജയിൽ ഡിജിപിക്ക് കൈമാറാൻ ദക്ഷിണ മേഖല ഡിഐജി തയാറാക്കിയ റിപ്പോർട്ടിൽ ഉദ്യോഗസ്ഥർക്കെതിരെ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. രക്ത സമ്മർദം കൂടിയതാവാം രക്ത സ്രാവത്തിന് കാരണമെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നത്.



