കൊച്ചി: സൈബർ ആക്രമണവും അപവാദ പ്രചാരണവും ചൂണ്ടിക്കാട്ടി സിപിഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ് ഇന്ന് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നതിന് പുറമെ ഐടി ആക്ടിലെ വകുപ്പുകൾ കൂടി ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. പരാതിയെ തുടർന്ന് കെജെ ഷൈനിന്റെ വീട്ടിലെത്തി പോലീസ് മൊഴിയെടുത്തു. .
മെട്രോവാർത്താ ദിനപത്രം, അഞ്ച് കോൺഗ്രസ് അനുകൂല പോർട്ടലുകൾ, ഒട്ടേറെ യുട്യൂബ് ചാനലുകൾ വ്യക്തിഗത സമൂഹ മാധ്യമ അക്കൗണ്ടുകൾ തുടങ്ങിയവക്ക് എതിരെയാണ് കേസെടുത്തിട്ടുള്ളത്. ഷൈനിൽ നിന്നും വിശദമായ മൊഴിയെടുത്ത ശേഷമാണ് പോലീസ് കേസ് രെജിസ്റ്റർ ചെയ്‌തത്. അപവാദം പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമങ്ങളുടെ ലിങ്കുകൾ, സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ തുടങ്ങിയവ ഷൈൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നു.
പറവൂർ സ്വദേശിയായ കോൺഗ്രസ് പ്രവർത്തകനാണ് പ്രചാരണം ആദ്യം ആരംഭിച്ചതെന്ന് കുടുംബവും ആരോപിച്ചിരുന്നു. തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണവും അപവാദ പ്രചാരണവും നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഇന്നലെയാണ് ഷൈൻ മുഖ്യമന്ത്രി, പോലീസ് മേധാവി, വനിതാ കമ്മീഷൻ തുടങ്ങിയവർക്ക് പ്രതി നൽകിയത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ ആരെയും വെറുതെ വിടില്ലെന്ന് കെ ജെ ഷൈൻ വ്യക്തമാക്കിയിരുന്നു