ന്യൂഡൽഹി: ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതി ബാബുവിന് ജാമ്യം നൽകുന്നതിൽ നിലപാട് അറിയിക്കാതെ സർക്കാർ. സംസ്ഥാന സർക്കാർ സ്വീകരിച്ച മൗനത്തിനെതിരെ കെ.കെ. രമ എം.എൽ.എ. സുപ്രീം കോടതിയിൽ രൂക്ഷവിമർശനം ഉന്നയിച്ചു. ഭരണകക്ഷിയിൽപ്പെട്ട പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ നിന്ന് സർക്കാർ ഒരക്ഷരം പോലും മിണ്ടാതെ ഒഴിഞ്ഞുമാറിയത് ഞെട്ടലുണ്ടാക്കിയെന്ന് രമ ആരോപിച്ചു.
പ്രതികളോട് സർക്കാർ മൃദുസമീപനം സ്വീകരിക്കുകയാണ്. കൊലയാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ പരസ്യമായി സ്വീകരിക്കുന്നതെന്നും കെകെ രമ കുറ്റപ്പെടുത്തി.
ജാമ്യാപേക്ഷ എതിർക്കേണ്ട ചുമതല സർക്കാരിന്റെ ചുമലിൽ വെക്കാൻ കഴിയില്ല. ജാമ്യാപേക്ഷയെ എതിർക്കാൻ സർക്കാരിനെ നിർബന്ധിക്കാനുമാവില്ലെന്നുമായിരുന്നു സുപ്രീം കോടതി നിലപാട്.
ജാമ്യാപേക്ഷയെ എതിർത്ത് സത്യവാങ്മൂലം നൽകാൻ കെ.കെ. രമക്ക് സുപ്രീം കോടതി സാവകാശം അനുവദിച്ചിട്ടുണ്ട്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.



