ന്യൂഡൽഹി: കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റർ പരിധിയിൽ സർക്കാർ എൽ.പി. സ്കൂളുകളും മൂന്ന് കിലോമീറ്റർ പരിധിയിൽ സർക്കാർ യു.പി. സ്കൂളുകളും സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മലപ്പുറം മഞ്ചേരി നഗരസഭാ പരിധിയിലെ ഏലാമ്പ്രയിൽ സർക്കാർ എൽ.പി. സ്കൂൾ വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതിരുന്ന സംസ്ഥാന സർക്കാരിനെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
നൂറുശതമാനം സാക്ഷരതയുള്ള കേരളം വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്തതിൽ കോടതി അത്ഭുതം രേഖപ്പെടുത്തി. ഫണ്ടില്ലെന്ന് പറഞ്ഞോ കേരള വിദ്യാഭ്യാസ ചട്ടം (കെ.ഇ.ആർ) ചൂണ്ടിക്കാട്ടിയോ ഭരണഘടനാപരമായ ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിനാവില്ലെന്ന് കോടതി വ്യക്തമാക്കി. സ്കൂളുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആറ് മാസത്തിനുള്ളിൽ ആരംഭിക്കണം. ഈ വിധി എയ്ഡഡ്, സ്വകാര്യ മേഖലകൾക്ക് ബാധകമല്ലെന്നും കോടതി കൂട്ടിച്ചേർത്തു



