ന്യൂഡൽഹി: രാജ്യത്തെ വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള ‘ഉമീദ്’ പോർട്ടലിലെ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചു. ഇതോടെ, രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാത്ത ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കളുടെ ‘മുതവല്ലിമാർക്ക്’ (കൈകാര്യകർത്താക്കൾക്ക്) ഇനി വഖഫ് ട്രൈബ്യൂണലുകളെ സമീപിക്കുക മാത്രമാണ് ഏക പോംവഴി. പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം രാജ്യത്തുടനീളം രജിസ്ട്രേഷൻ നടപടികൾ വലിയ പ്രയാസം നേരിട്ടതിനെ തുടർന്ന് സമയപരിധി നീട്ടണമെന്ന് പ്രതിപക്ഷവും മുസ്ലിം ലീഗ് നേതാക്കളും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഡിസംബർ അഞ്ചിനകം രജിസ്ട്രേഷൻ നടത്താൻ കഴിയാത്തവർ സ്വന്തം നിലക്ക് ട്രൈബ്യൂണലിനെ സമീപിച്ച് സമയം നീട്ടിവാങ്ങേണ്ടിവരുമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. രജിസ്ട്രേഷൻ നടത്താൻ കഴിയാതെ പോയ വഖഫ് മുതവല്ലിമാർ സ്വന്തമായി ട്രൈബ്യൂണലിനെ സമീപിക്കാനാണ് സുപ്രീംകോടതിയും നേരത്തെ നിർദ്ദേശിച്ചത്. കേരളത്തിൽ ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും 25 ശതമാനം പോലും രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഓരോരുത്തരും വ്യക്തിപരമായി ട്രൈബ്യൂണലുകളെ സമീപിക്കേണ്ടിവരും.



