കൊൽക്കത്ത: അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിൻ്റെ വാർഷിക ദിനമായ ഡിസംബർ ആറിന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ ബാബരി മാതൃകയിലുള്ള പുതിയ മസ്ജിദിന് ശിലയിട്ടു. സസ്പെൻഷനിലുള്ള തൃണമൂൽ കോൺഗ്രസ് എം.എൽ.എയായ ഹുമയൂൺ കബീറിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ശിലയിടൽ ചടങ്ങിന് പൊലീസ്, ദ്രുത കർമസേന, കേന്ദ്ര സേന എന്നിവർ ചേർന്ന് പ്രദേശത്ത് വൻ സുരക്ഷയാണ് ഒരുക്കിയത്.
മസ്ജിദിൻ്റെ നിർമ്മാണത്തിന് സാമ്പത്തിക തടസ്സങ്ങൾ ഉണ്ടാകില്ലെന്നും, പള്ളിക്കു പുറമെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഗസ്റ്റ് ഹൗസ് എന്നിവയും നിർമ്മിക്കുമെന്നും ഹുമയൂൺ കബീർ പ്രഖ്യാപിച്ചു. ഭരണഘടനാ വിരുദ്ധമായി താൻ ഒന്നും ചെയ്യുന്നില്ലെന്നും ആരാധനാലയം പണിയുന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബരി മാതൃകയിൽ മസ്ജിദ് നിർമ്മിക്കാനുള്ള ഹുമയൂൺ കബീറിൻ്റെ പ്രഖ്യാപനത്തെ തുടർന്ന് വർഗീയ രാഷ്ട്രീയം കളിക്കുന്നു എന്ന് ആരോപിച്ച് ഈ മാസാദ്യം തൃണമൂൽ കോൺഗ്രസ് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.



