തിരുവനന്തപുരം: മൂന്നാം പിണറായി സർക്കാരെന്ന എൽ.ഡി.എഫ്. സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയേകി തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. നാടും നഗരവും യു.ഡി.എഫ്. തൂത്തുവാരിയപ്പോൾ, പല ഇടതുകോട്ടകളും തകർന്നു വീണു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപ്പറേഷനുകളിലും യു.ഡി.എഫ്. മുൻതൂക്കം നേടി.
ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിന് കൊല്ലം കോർപ്പറേഷനിൽ തോൽവി സംഭവിച്ചു. തിരുവനന്തപുരത്തും തൃശ്ശൂരിലും ഭരണം നഷ്ടമായി. കോഴിക്കോട് കോർപ്പറേഷനിൽ മാത്രമാണ് എൽ.ഡി.എഫിന് ആകെ പ്രതീക്ഷയുണ്ടായത്. മേയർ സ്ഥാനാർഥികളായി പരിഗണിച്ച പല പ്രമുഖരും പരാജയപ്പെട്ടത് ഇടതുമുന്നണിക്ക് തിരിച്ചടിയായി.
ഭരണ നേട്ടങ്ങളെ ഊന്നിയായിരുന്നു എൽ.ഡി.എഫ്. പ്രചാരണം. എന്നാൽ, ശബരിമല സ്വർണക്കൊള്ള വിവാദം, ഭരണ പരാജയം, പി.എം. ശ്രീ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുള്ള യു.ഡി.എഫ്. പ്രചാരണം ഫലം കണ്ടു. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് വർദ്ധനവും വിലക്കയറ്റവും ഭരണവിരുദ്ധ വികാരമായി മാറിയതും എൽ.ഡി.എഫിന്റെ തോൽവിക്ക് കാരണമായി. വെൽഫെയർ പാർട്ടി-യു.ഡി.എഫ്. ബാന്ധവമെന്ന ആരോപണവും ജോസ് കെ. മാണിയുടെ സാന്നിധ്യവും മധ്യകേരളത്തിൽ എൽ.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാക്കിയില്ല.



