തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഉണ്ടായതെന്നും, മികച്ച മുന്നേറ്റം നടത്താൻ കഴിയാത്തതിന്റെ കാരണങ്ങൾ തുടർ പരിശോധനകൾ നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
പാർട്ടിയുടെ അടിത്തറക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്നും, ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വിജയിക്കാൻ എൽ.ഡി.എഫിന് സാധിച്ചത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 2010-ൽ ഇതിനേക്കാൾ വലിയ പരാജയം ഉണ്ടായിട്ടും 2011-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം രണ്ട് സീറ്റിനാണ് എൽ.ഡി.എഫ്. തോറ്റതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വർഗീയ കക്ഷികളുമായി യു.ഡി.എഫ്. സഖ്യമുണ്ടാക്കിയതും, ബി.ജെ.പിയും കോൺഗ്രസും പരസ്പരം സഹായിച്ച സമീപനവുമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു. തിരിച്ചടികളെ അതിജീവിച്ച ചരിത്രമാണ് പാർട്ടിക്കുള്ളതെന്നും ഇത്തവണയും അത് തന്നെ സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



