വാഷിംഗ്‌ടൺ: അമേരിക്ക എന്നും ഒരു ക്രിസ്ത്യൻ രാഷ്ട്രമായിരിക്കുമെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. വാഷിംഗ്ടണിൽ നടന്ന ഒരു പരിപാടിക്കിടെയാണ് വാൻസ് ഇഞിട്ടാരത്തിലുള്ള പരാമർശം നടത്തിയത്. അമേരിക്കയുടെ പൈതൃകവും അടിത്തറയും ക്രിസ്ത്യൻ മൂല്യങ്ങളിലാണെന്നും അത് എക്കാലവും നിലനിൽക്കുമെന്നുമാണ് അദ്ദേഹം വാദിച്ചത്. വാൻസിന്റെ നിലപാട് അമേരിക്കയിലെ സാംസ്കാരിക വൈവിധ്യത്തിന് എതിരാണെന്ന ആരോപണവുമായി പ്രതിപക്ഷവും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി.
സോഷ്യൽ മീഡിയയിൽ വാൻസിനെതിരെയുള്ള വിമർശനങ്ങളിൽ പ്രധാനമായും ഉയർന്നുവന്നത് അദ്ദേഹത്തിന്റെ ഭാര്യ ഉഷ വാൻസിന്റെ മതവിശ്വാസമാണ്. ഇന്ത്യൻ വംശജയായ ഉഷ ഒരു ഹിന്ദു വിശ്വാസിയാണ്. തന്റെ ഭാര്യ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയാറുള്ള വാൻസ്, രാജ്യം ക്രിസ്ത്യൻ രാഷ്ട്രമായിരിക്കുമെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് പലരും ചൂണ്ടിക്കാട്ടി. “നിങ്ങളുടെ ഹിന്ദുവായ ഭാര്യയെക്കുറിച്ച് എന്താണ് പറയാനുള്ളത്?” എന്നും, ഭരണഘടനാപരമായി മതനിരപേക്ഷമായ ഒരു രാജ്യത്തെ ഒരു പ്രത്യേക മതത്തിന്റെ പേരിൽ അടയാളപ്പെടുത്തുന്നത് ശരിയാണോ എന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് വാൻസ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. അമേരിക്കയിലെ കുടിയേറ്റ സമൂഹങ്ങൾക്കിടയിലും ന്യൂനപക്ഷങ്ങൾക്കിടയിലും വാൻസിന്റെ പരാമർശം വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. നേരത്തെയും സമാനമായ രീതിയിലുള്ള ക്രിസ്ത്യൻ ദേശീയതാവാദങ്ങൾ വാൻസ് ഉയർത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും അതിൽ തെറ്റില്ലെന്നുമാണ് വാൻസിനെ അനുകൂലിക്കുന്നവർ പറയുന്നത്. എങ്കിലും, സ്വന്തം കുടുംബത്തിലെ മതപരമായ വൈവിധ്യത്തെ പോലും ഉൾക്കൊള്ളാത്ത തരത്തിലുള്ള പ്രസ്താവനയാണ് ഇതെന്നാണ് വിമർശകരുടെ പ്രധാന വാദം.



