കേരള യാത്രക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണം: സമുദായ നേതാക്കൾ വർഗീയത പറയരുത്; കാന്തപുരം

കണ്ണൂർ: സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളാ യാത്രക്ക് കണ്ണൂർ കളക്ട്രേറ്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിൻ്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരള ജനത. മത സൗഹാർദ്ദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിനു ഒരു നിലക്കും അംഗീകരിക്കാനാവില്ല.

നാം മനുഷ്യരാവണം. മനുഷ്യനാവുന്നതിന് വലിയ അർഥങ്ങൾ ഉണ്ട്‌ . ചേർന്ന് നിൽക്കാനും ചേർത്തി നിർത്താനും നമുക്കാവണം. വളരെ സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കാൻ. സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവർ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാവണം. നമ്മുടെ ഒരു പ്രയോഗം കൊണ്ട് സമൂഹത്തിൽ ചിദ്രത ഉണ്ടാവാനിട വരരുത്. ഭൗതികവും ആത്മീയവുമായ വളർച്ചയിലൂടെയാണ് മനുഷ്യൻ സമൂഹത്തിൽ ഉന്നതനാകുന്നത് കാന്തപുരം പറഞ്ഞു.

കേരളയാത്രയെ രണ്ടാം ദിവസം കണ്ണൂരിലേക്ക് ജില്ലാ അതിർത്തിയായ പയ്യന്നൂരിൽ ജില്ലാ സുന്നീ നേതാക്കൾ സ്വീകരിച്ചു.സെൻ്റിനറി ഗാർഡ് പരേഡും നടന്നു. ചിത്താരി കെ.പി.ഹംസ മുസ്‌ലിയാർ നഗരിയിലേക്ക് വൈകുന്നേരത്തോടെ ആയിരങ്ങൾ ഒഴുകിയെത്തി. സമ്മേളനം സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനനയോടെ ആരംഭിച്ചു. കെ പി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷതയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉപനായകരായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി പ്രസംഗിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട്, എം.മുഹമദ് സ്വാദിഖ് പ്രമേയ പ്രഭാഷണം നടത്തി. കെ സുധാകരൻ എം പി, ഡെപ്യൂട്ടി മേയർ കെ പി താഹിർ, കെ കെ രാഗേഷ്, അബ്ദുൽ കരീം ചെലേരി, കാസിം ഇരിക്കൂർ സംബന്ധിച്ചു.ഹാമിദലി മാസ്റ്റർ സ്വാഗതവും ഹനീഫ് പാനൂർ നന്ദിയും പറഞ്ഞു.

ജനുവരി മൂന്ന് നാദാപുരം, നാല് കോഴിക്കോട് മുതലക്കുളം, അഞ്ച് കൽപ്പറ്റ , ആറ് ഗൂഡല്ലൂർ , ഏഴിന് അരീക്കോട്, എട്ട് തിരൂർ, ഒൻപത് ഒറ്റപ്പാലം, 10 ചാവക്കാട്, 11 എറണാകുളം മറൈൻ ഡ്രൈവ്, 12 തൊടുപുഴ, 13 കോട്ടയം, 14ന് രാവിലെ 10 മണിക്ക് പത്തനംതിട്ട, അഞ്ചുമണി കായംകുളം, 15 ന് കൊല്ലം എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 16ന് വൈകുന്നേരം 5 മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപനം.

 

 

Related Articles

- Advertisement -spot_img

Latest Articles