ന്യൂയോർക്ക്: വെനസ്വേലൻ നേതാവ് നിക്കോളാസ് മഡുറോ അമേരിക്കൻ കോടതിയിൽ താൻ ഇപ്പോഴും വെനസ്വേലയുടെ നിയമപരമായ പ്രസിഡന്റാണെന്ന് പ്രഖ്യാപിച്ചു. യുഎസ് പ്രത്യേക സേനയുടെ കസ്റ്റഡിയിലായ ശേഷം മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ആദ്യമായി ഹാജരാക്കിയപ്പോഴായിരുന്നു മഡുറോയുടെ പ്രതികരണം. താൻ നിരപരാധിയാണെന്നും ഒരു “തട്ടിക്കൊണ്ടുപോകലിന്” ഇരയായ വ്യക്തിയാണെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു.
കഴിഞ്ഞ വാരാന്ത്യത്തിൽ കാരക്കാസിൽ വെച്ച് യുഎസ് സൈന്യം നടത്തിയ നീക്കത്തിലൂടെയാണ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടി അമേരിക്കയിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കുമ്പോൾ കാൽ വിലങ്ങുകൾ അണിയിച്ച നിലയിലായിരുന്നു അദ്ദേഹം. തന്നെ തടവിലാക്കിയ പ്രസിഡന്റെന്നും “യുദ്ധതടവുകാരൻ” എന്നും വിശേഷിപ്പിച്ച മഡുറോ, വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ആരോപിച്ചു.
മയക്കുമരുന്ന് കടത്ത്, ഭീകരവാദ പ്രവർത്തനങ്ങൾ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്കും സംഘത്തിനുമെതിരെ അമേരിക്ക ചുമത്തിയിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. കോടതി നടപടികൾക്കിടെ സ്പാനിഷ് പരിഭാഷകന്റെ സഹായത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസും തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. പിടികൂടുന്നതിനിടെ പരിക്കേറ്റതായി സിലിയയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
മഡുറോയുടെ അഭാവത്തിൽ വെനസ്വേലയിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വലിയ പ്രാധാന്യമാണ് അന്താരാഷ്ട്ര തലത്തിൽ സംഭവത്തിന് ലഭിക്കുന്നത്. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള സംഘടനകൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വാദം മാർച്ച് 17-ലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.



