തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഇനി മുതൽ ബാങ്കിംഗ് ഇടപാടുകളും നടത്താം. കെ-സ്റ്റോറുകളായി മാറിയ റേഷൻ കടകളെ ബാങ്കിംഗ് കറസ്‌പോണ്ടന്റുമാരാക്കി മാറ്റുന്ന പദ്ധതിക്ക് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള 19 പ്രമുഖ ബാങ്കുകളുമായി സർക്കാർ ധാരണാപത്രം ഒപ്പിട്ടു. ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും ബാങ്കിംഗ് സൗകര്യം കുറഞ്ഞ ഇടങ്ങളിലുള്ളവർക്കും വീടിനടുത്തുള്ള റേഷൻ കടകൾ വഴി സാമ്പത്തിക ഇടപാടുകൾ എളുപ്പമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടത്തിൽ ഒരാൾക്ക് 10,000 രൂപ വരെ കെ-സ്റ്റോറുകൾ വഴി പിൻവലിക്കാൻ സാധിക്കും. ആധാർ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റം വഴിയാണ് പണം നൽകുന്നത്. അതിനാൽ എടിഎം കാർഡുകളില്ലാതെ തന്നെ ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് പണം പിൻവലിക്കാനും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കാനും സാധിക്കും. നിലവിൽ 2,200-ലധികം റേഷൻ കടകളാണ് കേരളത്തിൽ കെ-സ്റ്റോറുകളായി പ്രവർത്തിക്കുന്നത്. ഈ കേന്ദ്രങ്ങൾ വഴി പാസ്‌പോർട്ട് അപേക്ഷ, ആധാർ സേവനങ്ങൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കൽ തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾക്ക് പുറമെയാണ് ഇപ്പോൾ ബാങ്കിംഗ് സൗകര്യം കൂടി ലഭ്യമാകുന്നത്



