ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മിശ്രമത പ്രണയത്തിന്റെ പേരിൽ യുവതിയെയും കാമുകനെയും സഹോദരങ്ങൾ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ഉമ്രി സബ്സിപൂർ സ്വദേശിനി കാജൽ സൈനി (22), അയൽവാസിയും കാമുകനുമായ അമ്രാൻ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാജലിന്റെ മൂന്ന് സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. സഊദി അറേബ്യയിൽ ജോലിയുണ്ടായിരുന്ന അമ്രാൻ മാസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം അറിഞ്ഞ കാജലിന്റെ സഹോദരങ്ങൾ ഈ ബന്ധത്തെ ശക്തമായി എതിർക്കുകയും പലതവണ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
മൂന്ന് ദിവസം മുൻപ് അമ്രാനെ കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കാണാതായ കാജലിന്റെ സഹോദരന്മാരെ പോലീസ് ചോദ്യം ചെയ്തതോടെയാണ് ഇരുവരെയും കൊലപ്പെടുത്തിയ വിവരം പ്രതികൾ സമ്മതിച്ചത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കെട്ടിയിട്ട ശേഷം കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹങ്ങൾ സമീപത്തെ കാട്ടിൽ കുഴിച്ചുമൂടുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹങ്ങൾ പോലീസ് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ദുരഭിമാനക്കൊലയുടെ നടുക്കത്തിലാണ് മൊറാദാബാദ് ഗ്രാമം.



