റിയാദ്: 2025-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രമുഖ സൗദി ശാസ്ത്രജ്ഞൻ പ്രൊഫസർ ഒമർ എം. യാഗിയെ കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (KACST) ആദരിച്ചു. വ്യാഴാഴ്ച റിയാദിലെ കെ.എ.സി.എസ്.ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. മുനീർ അൽ-ദസൂഖി അദ്ദേഹത്തിന് പ്രത്യേക ബഹുമതികൾ കൈമാറി. ‘റെറ്റിക്യുലർ കെമിസ്ട്രി’ (Reticular Chemistry) എന്ന ശാസ്ത്രശാഖയിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്കും മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ (MOFs) വികസിപ്പിച്ചതിനുമാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചത്. രസതന്ത്രത്തിൽ നോബൽ സമ്മാനം നേടുന്ന ആദ്യ സൗദി പൗരനാണ് ഒമർ യാഗി.
അന്തരീക്ഷ വായുവിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ചടങ്ങിൽ സംസാരിച്ച ഒമർ യാഗി, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ശാസ്ത്ര ഗവേഷണ മേഖലക്ക് നൽകുന്ന മികച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചു. സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യം കൈവരിക്കുന്ന ശാസ്ത്രീയ പുരോഗതിയുടെ ഉദാഹരണമാണ് ഈ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. കെ.എ.സി.എസ്.ടി പ്രസിഡന്റിന്റെ ഉപദേശകനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്. 2021-ലാണ് അദ്ദേഹത്തിന് സൗദി പൗരത്വം ലഭിച്ചത്. തന്റെ ഈ പുരസ്കാരം വരുംതലമുറയിലെ അറബ് ശാസ്ത്രജ്ഞർക്ക് വലിയ പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



