കോഴിക്കോട്: സോഷ്യൽ മീഡിയയിലെ അപമാനത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി നാളത്തേക്ക് (ബുധനാഴ്ച) മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു. പോലീസ് സമർപ്പിച്ച അധിക റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാകും കോടതി വിധി പ്രസ്താവിക്കുക.
ബസ് യാത്രക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത പകർത്തിയ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിൽ മനംനൊന്താണ് ജനുവരി 18-ന് ദീപക് ജീവനൊടുക്കിയത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിലവിൽ മഞ്ചേരി വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഷിംജിതയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നുമാണ് പ്രോസിക്യൂഷൻ വാദം.



