കൊച്ചി: നിയമസഭാ കൈയാങ്കളി കേസിനിടെ എൽ.ഡി.എഫിന്റെ വനിതാ എം.എൽ.എമാരെ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് യു.ഡി.എഫ് ജനപ്രതിനിധികൾക്കെതിരെ നൽകിയ പരാതിയിലെ അവസാന കേസും ഹൈക്കോടതി റദ്ദാക്കി. മുൻ യു.ഡി.എഫ് എം.എൽ.എ എ.ടി. ജോർജിനെതിരായ കേസാണ് കോടതി റദ്ദാക്കിയത്. കേസിലെ നടപടികൾ അവസാനിച്ചത് സി.പി.എമ്മിന് വൻ തിരിച്ചടിയായി മാറി.
നേരത്തെ ഈ കേസിൽ ആരോപിതരായിരുന്ന മറ്റ് യു.ഡി.എഫ് എം.എൽ.എമാരായ കെ. ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ. വാഹിദ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മുൻ നാട്ടിക എം.എൽ.എ ഗീതാ ഗോപിയാണ് യു.ഡി.എഫ് എം.എൽ.എമാർ തങ്ങളെ കൈയേറ്റം ചെയ്യുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നത്. എ.ടി. ജോർജിനെതിരായ കേസ് കൂടി റദ്ദാക്കപ്പെട്ടതോടെ ഈ സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് എം.എൽ.എമാർക്കെതിരെ നിലവിലുണ്ടായിരുന്ന മുഴുവൻ കേസുകളും അവസാനിച്ചു.



