മഥുര: ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള ഖപ്പർപൂർ ഗ്രാമത്തിൽ അഞ്ചംഗ കുടുംബത്തെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. മനീഷ് കുമാർ (35), ഇദ്ദേഹത്തിന്റെ 32 വയസ്സുള്ള ഭാര്യ, ഇവരുടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിലെ ഒരു മുറിക്കുള്ളിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയതെന്ന് മഥുര സീനിയർ പോലീസ് സൂപ്രണ്ട് ശ്ലോക് കുമാർ അറിയിച്ചു. പ്രാഥമിക പരിശോധനയിൽ ഇത് ഒരു കൂട്ട ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പും പിതാവിന്റേതെന്ന് കരുതുന്ന ഒരു വീഡിയോ സന്ദേശവും പോലീസ് കണ്ടെടുത്തു. കൂടാതെ, വീടിന്റെ ചുമരുകളിൽ ചില കാര്യങ്ങൾ എഴുതി വെച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയോ കുടുംബ പ്രശ്നങ്ങളോ ആണോ ഈ കടുംകൈയിലേക്ക് നയിച്ചതെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണെന്നും കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.



