ആലപ്പുഴ: എം.ഡി.എം.എയുമായി പിടിയിലായി ജാമ്യത്തിലിറങ്ങിയ അമ്പലപ്പുഴ സ്വദേശിനിയായ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായ അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. ലഹരിക്കേസിൽ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഇവരെ വീടിന്റെ ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സത്യമോളുടെ മകനാണ് മൃതദേഹം ആദ്യം കണ്ടത്.
കഴിഞ്ഞ ഒക്ടോബറിലാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് ലഹരിമരുന്നുമായി പിടികൂടിയത്. ആലപ്പുഴ പറവൂർ ജംങ്ഷനിൽ വെച്ച് കാർ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലും തുടർന്ന് ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിലുമാണ് എം.ഡി.എം.എ ശേഖരം കണ്ടെടുത്തത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



