കൊൽക്കത്ത: ബംഗ്ലാദേശിലുണ്ടായ ശക്തമായ ഭൂചലനത്തെത്തുടർന്ന് പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് കൊൽക്കത്ത ഉൾപ്പെടെയുള്ള നഗരപ്രദേശങ്ങളിൽ ശക്തമായ കുലുക്കമുണ്ടായത്. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ബംഗ്ലാദേശിലെ സത്ഖീരയ്ക്ക് സമീപമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭൂനിരപ്പിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ആഴത്തിലാണ് ചലനം രേഖപ്പെടുത്തിയത്.
ഭൂചലനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഓഫീസുകളിൽ നിന്നും ഐടി പാർക്കുകളിൽ നിന്നും ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഇറങ്ങിയോടുന്ന വീഡിയോകൾ പലരും പങ്കുവെച്ചു. വീടുകളിലെ ഫാനുകളും ലൈറ്റുകളും കസേരകളും ശക്തമായി ആടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കൊൽക്കത്തയ്ക്ക് പുറമെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആൻഡ്രോയിഡ് ഫോണുകളിൽ ലഭിച്ച ഭൂകമ്പ മുന്നറിയിപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. നിലവിൽ കൊൽക്കത്തയിലോ പരിസരപ്രദേശങ്ങളിലോ വലിയ നാശനഷ്ടങ്ങളോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.



