റിയാദ്: ഹൃദയാഘാതം മൂലം റിയാദിൽ മരണപ്പെട്ട അബ്ദുൽ ഗഫൂറിന്റെ ജനാസ ഇന്ന് നാട്ടിലേക്കയക്കും. പട്ടാമ്പി വിളയൂർ തുടിക്കൽ വെറുപുറത്ത് ഹൗസിൽ അബ്ദൽ ഗഫൂർ (45) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. താമസ സ്ഥലത്ത് വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി റിയാദ് ദാഹിൽ മഹദൂദ് സൂഖ് സഹബിയയിൽ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.
വെള്ളിയാഴ്‌ച രാത്രി പന്ത്രണ്ട് മണിക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ കൊണ്ടുപോകുന്ന ജനാസ രാവിലെ ഏഴര മണിക്ക് കോഴിക്കോട് എത്തിച്ചേരും. ഗഫൂറിന്റെ അടുത്ത ബന്ധു ഉബൈദ് ജനാസയെ അനുഗമിക്കുന്നുണ്ട്. മരണാനുബന്ധ നടപടിക്രമങ്ങൾക്ക് കെഎംസിസി പ്രവർത്തകൻ നൗഫൽ തിരൂരിന്റെ നേതൃത്വത്തിലായിരുന്നു പൂർത്തിയാക്കിയത്.
ഉമ്മുൽ ഹമ്മാം പള്ളിയിൽ നടന്ന ജനാസ നിസ്കാരത്തിൽ ഭാര്യാ സഹോദരൻ ഷമീർ ഉൾപ്പടെയുള്ള ബന്ധുക്കളും നാട്ടുകാരും മലയാളി സുഹൃത്തുക്കളും പങ്കെടുത്തു. പിതാവ്: സൈദാജി, മാതാവ്: മറിയുമ്മ, ഭാര്യ മുൻഷിദ, മക്കൾ: അൻഷിദ, ഐഷ, അൻസിൽ. നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഗഫൂർ, തുടിക്കൽ മഹല്ലിന്റെ പ്രവർത്തങ്ങളുമായി റിയാദിലും മുന്നിട്ടിറങ്ങിയിരുന്നു.



