കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന വിചാരണ കോടതിയുടെ നിരീക്ഷണം നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നീക്കം. ദിലീപിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണ കോടതി വിധി റദ്ദാക്കണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ ശിക്ഷിച്ച കോടതി, ഗൂഢാലോചന കുറ്റം ആരോപിക്കപ്പെട്ട ദിലീപിനെ തെളിവുകളുടെ അഭാവത്തിലാണ് വിട്ടയച്ചത്. എന്നാൽ, ഗൂഢാലോചന തെളിയിക്കുന്ന സാഹചര്യത്തെളിവുകൾ വിചാരണ കോടതി കൃത്യമായി പരിഗണിച്ചില്ലെന്ന് അപ്പീലിൽ സർക്കാർ വാദിക്കുന്നു. ഹർജി ഉടൻ തന്നെ ഹൈക്കോടതിയുടെ പരിഗണനക്ക് വരും. അതിജീവിതക്ക് നീതി ഉറപ്പാക്കാൻ നിയമപരമായ എല്ലാ വഴികളും തേടുമെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.



