മക്ക: വിശുദ്ധ റമദാൻ മാസത്തിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ എത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും നൽകുന്ന സേവനങ്ങളെക്കുറിച്ച് മക്ക ഗവർണറും ഹജ്ജ്-ഉംറ കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ വിലയിരുത്തി. മക്ക ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ മിഷാൽ രാജകുമാരൻ സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയങ്ങളുടെയും വിവിധ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ അദ്ദേഹം പരിശോധിച്ചത്. വിശ്വാസികൾക്ക് ആത്മീയ നിർവൃതിയോടെയും സുരക്ഷിതമായും കർമ്മങ്ങൾ നിർവഹിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഹറം പള്ളിയിൽ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികളുടെ സുഗമമായ സഞ്ചാരത്തിനായി സ്മാർട്ട് മൊബിലിറ്റി സംവിധാനം, ഇലക്ട്രിക് കാർട്ടുകൾ, വിപുലീകരിച്ച ലഗേജ് സ്റ്റോറേജ് സെന്ററുകൾ എന്നിവ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന നൽകുന്നതിനായി 400-ലധികം ഇലക്ട്രിക് കാർട്ടുകളും 6000-ൽ പരം മാനുവൽ വീൽചെയറുകളും പ്രവർത്തനസജ്ജമാണ്. ഹറം പള്ളിയുടെ മൂന്നാം സൗദി വിപുലീകരണ ഭാഗം കൂടി പൂർണ്ണമായി തുറന്നുകൊടുത്തതോടെ കൂടുതൽ വിശ്വാസികളെ ഒരേസമയം ഉൾക്കൊള്ളാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കായി ആധുനിക സാങ്കേതിക വിദ്യകളും ക്രൗഡ് മാനേജ്‌മെന്റ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
റമദാനിലെ തിരക്ക് പരിഗണിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കും സംസം പാനീയ വിതരണത്തിനും കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തീർത്ഥാടകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി വിവിധ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കുന്ന ഡിജിറ്റൽ സ്ക്രീനുകളും മന്ത്രാലയം സ്ഥാപിച്ചു. ഭരണകൂടം ഒരുക്കിയിട്ടുള്ള ഈ വിപുലമായ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാനും വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. റമദാൻ അവസാന പത്തിലേക്ക് കടക്കുമ്പോൾ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.



