റിയാദ്: വിശുദ്ധ റമദാൻ മാസത്തിൽ മക്കയിലേക്കും മദീനയിലേക്കുമുള്ള തീർത്ഥാടകരുടെ വൻ തിരക്ക് പരിഗണിച്ച് ഇരുനഗരങ്ങളിലും കർശന പരിശോധനയുമായി സൗദി വാണിജ്യ മന്ത്രാലയം. റമദാൻ ആരംഭിച്ചത് മുതൽ ഇതുവരെ മക്ക, മദീന മേഖലകളിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിലും വിൽപന കേന്ദ്രങ്ങളിലും 21,000-ത്തിലധികം പരിശോധനാ ടൂറുകൾ പൂർത്തിയാക്കിയതായി മന്ത്രാലയം അറിയിച്ചു. ഇതിൽ 20,000-ത്തോളം നിയന്ത്രണ ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധനകളും 1,937 ഓളം സാധനസാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക നിരീക്ഷണങ്ങളുമാണ് ഉൾപ്പെടുന്നത്.
വിശുദ്ധ നഗരങ്ങളിലെ സെൻട്രൽ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഹറം പരിസരത്തെ റീട്ടെയിൽ കടകൾ, സ്വർണ്ണ-ആഭരണ കടകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കൂടാതെ, മക്കയിലേക്കും മദീനയിലേക്കും തീർത്ഥാടകർ എത്തുന്ന റോഡുകളിലെ ഇന്ധന സ്റ്റേഷനുകളിലും മീകാത്തുകളിലും മന്ത്രാലയ ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധനകൾ നടത്തുന്നുണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, അമിതവില ഈടാക്കുന്നത് തടയുക, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുക എന്നിവയാണ് ഈ തീവ്രമായ പരിശോധനാ കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
റമദാൻ മാസത്തിൽ ഉപഭോക്താക്കളുടെയും തീർത്ഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും വിപണിയിൽ ലഭ്യമാണെന്ന് മന്ത്രാലയം ഉറപ്പുനൽകി. വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് വിതരണ ശൃംഖലകൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ കൃത്രിമങ്ങൾ തടയുന്നതിനും റമദാനിലെ ബാക്കി ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.



