ബൊഗോട്ട: തെക്കൻ കൊളംബിയയിലെ പുട്ടുമായോ പ്രവിശ്യയിൽ നൂറിലധികം സൈനികരുമായി പോയ വ്യോമസേനയുടെ സി-130 ഹെർക്കുലീസ് വിമാനം തകർന്നു വീണു. തിങ്കളാഴ്ച രാവിലെ പെറു അതിർത്തിക്കടുത്തുള്ള പോർട്ടോ ലെഗ്വിസാമോയിലെ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിൽ 114 യാത്രക്കാരും 11 ജീവനക്കാരും ഉൾപ്പെടെ ആകെ 125 പേർ ഉണ്ടായിരുന്നുവെന്ന് കൊളംബിയൻ എയ്‌റോസ്‌പേസ് ഫോഴ്‌സ് കമാൻഡർ ജനറൽ കാർലോസ് സിൽവ സ്ഥിരീകരിച്ചു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം റൺവേയിൽ നിന്ന് ഏകദേശം രണ്ട് മൈൽ അകലെയുള്ള ഗ്രാമീണ മേഖലയിൽ തകർന്നു വീഴുകയായിരുന്നു.
അപകടസ്ഥലത്തുനിന്ന് ഇതുവരെ 48 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും അവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. വിമാനം തകർന്നു വീണതിന് പിന്നാലെ വൻ തീപിടുത്തമുണ്ടായതായും പ്രദേശത്ത് കറുത്ത പുക ഉയരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അതീവ ദുഃഖം രേഖപ്പെടുത്തി. “ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു ഭയാനകമായ അപകടമാണിത്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സൈനിക വ്യൂഹത്തിന്റെ ആധുനികവൽക്കരണത്തിൽ നേരിടുന്ന ഭരണപരമായ കാലതാമസമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
1965-ൽ പുറത്തിറങ്ങിയ പഴയ മോഡൽ ഹെർക്കുലീസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. 2020 സെപ്റ്റംബറിൽ അമേരിക്കൻ വ്യോമസേന കൊളംബിയയ്ക്ക് കൈമാറിയതായിരുന്നു ഈ വിമാനം. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ദുർഘടമായ വനമേഖലയിൽ തുടരുകയാണ്.



