മക്ക: പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി ഐ.സി.എഫ്. സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം ‘തിലാവ-2026’ അന്താരാഷ്ട്ര ഫൈനൽ മത്സരം മാർച്ച് 27 വെള്ളിയാഴ്ച നടക്കും. ഖുർആൻ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഖുർആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
മദ്റസ, റീജിയൺ, ചാപ്റ്റർ, നാഷണൽ എന്നീ നാല് ഘട്ടങ്ങളിലായാണ് മത്സരങ്ങൾക്ക് ശേഷമാണ് അന്താരാഷ്ട്ര മത്സരം നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ പ്രതിഭകൾ മാറ്റുരയ്ക്കുന്ന ഗ്രാന്റ് ഫിനാലെ മാർച്ച് വിർച്വൽ പ്ലാറ്റ്ഫോമിലൂടെയാണ് ഇത്തവണ നടക്കുന്നത്. മത്സരങ്ങൾക്ക് നൂതനമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മത്സരം ഉദ്‌ഘാടനം ചെയ്യും. കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ശബ്ദ സൗന്ദര്യത്തിന് പുറമെ തജ്‌വീദ് നിയമങ്ങൾ, മഖ്‌റജ്, പാരായണ ശൈലി എന്നിവയാണ് വിധിനിർണയത്തിൽ പ്രധാനമായും പരിഗണിക്കുക. ഓരോ വിഭാഗത്തിനും പ്രത്യേക സൂറത്തുകൾ മത്സരത്തിനായി നിശ്ചയിച്ചു കൊണ്ടാണ് മത്സരങ്ങൾ നടന്നത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ ഖുർആൻ വിജ്ഞാന പദ്ധതികളിലൊന്നായി തിലാവ ഖുർആൻ പാരായണ മത്സരം മാറിയിട്ടുണ്ടെന്ന് ഐ. സി. എഫ്. ഭാരവാഹികൾ അറിയിച്ചു.



