ചെങ്ങന്നൂർ: ആറ് വർഷം മുമ്പ് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 17 വർഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാവേലിക്കര തെക്കേക്കര കുറത്തികാട് കുന്നേത്ത് വീട്ടിൽ ഷിബു തോമസിനെയാണ് (36) ചെങ്ങന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാർ ശിക്ഷിച്ചത്. 2020 മാർച്ച് 20-നും ഏപ്രിൽ ഏഴിനും ഇടയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നൂറനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ വി.ആർ. ജഗദീഷ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി. എസ്.ഐ നിസ്സാം, എ.എസ്.ഐ ടി.ആർ. ദീപ, സി.പി.ഒ മനു എന്നിവർ നിയമ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക അടയ്ക്കാത്ത പക്ഷം പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.



