ബ്രസ്സൽസ്: ഇറാനിൽ തുടരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ കണക്കിലെടുത്ത് ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ ഒരു വർഷത്തേക്ക് കൂടി നീട്ടാൻ യൂറോപ്യൻ യൂണിയൻ (EU) തീരുമാനിച്ചു. 2027 ഏപ്രിൽ 13 വരെയാണ് നിലവിലെ നിയന്ത്രണങ്ങൾ നീട്ടിയതെന്ന് യൂറോപ്യൻ കൗൺസിൽ പ്രസ്താവനയിലൂടെ അറിയിച്ചു. സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതിനും ഇറാൻ ഭരണകൂടത്തെ സഹായിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെയാണ് ഈ നടപടി.
യാത്രാവിലക്ക്, ആസ്തികൾ മരവിപ്പിക്കൽ എന്നിവയാണ് പ്രധാന ഉപരോധങ്ങൾ. ആഭ്യന്തര അടിച്ചമർത്തലുകൾക്കായി ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നതിനും വിലക്കുണ്ട്. നിലവിൽ 262 വ്യക്തികളും 53 സ്ഥാപനങ്ങളുമാണ് യൂറോപ്യൻ യൂണിയന്റെ ഉപരോധ പട്ടികയിലുള്ളത്. പട്ടികയിലുണ്ടായിരുന്ന ഒരാൾ മരണപ്പെട്ടതിനെത്തുടർന്ന് ഒഴിവാക്കിയ ശേഷമുള്ള കണക്കാണിത്. യൂറോപ്യൻ യൂണിയനിലെ പൗരന്മാരും കമ്പനികളും ഈ പട്ടികയിലുള്ളവർക്ക് യാതൊരുവിധ സാമ്പത്തിക സഹായവും നൽകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
2011-ലാണ് ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ യൂറോപ്യൻ യൂണിയൻ ആദ്യമായി ഉപരോധം ഏർപ്പെടുത്തിയത്. അതിനുശേഷം ഓരോ വർഷവും സ്ഥിതിഗതികൾ വിലയിരുത്തി ഇത് പുതുക്കി വരികയാണ്. 2026 ജനുവരിയിൽ ഇറാനിൽ നടന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് ഈ വർഷം മാർച്ചിലും കൂടുതൽ വ്യക്തികളെ ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇറാനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യൂറോപ്യൻ യൂണിയന്റെ ഈ നീക്കം.



