കാബൂൾ/ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 45 കടന്നു. അഫ്ഗാനിസ്ഥാനിൽ മാത്രം 28 പേർ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാൻ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. പർവാൻ, മൈദാൻ വർദക്, ദൈകുന്ദി, ലോഗർ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നൂറിലധികം വീടുകൾ പൂർണ്ണമായും തകരുകയും ആയിരത്തിലധികം കുടുംബങ്ങളെ പ്രളയം നേരിട്ട് ബാധിക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബദ്‌ഗിസിൽ ഇടിമിന്നലേറ്റ് 14 വയസ്സുകാരൻ മരിക്കുകയും മൂന്ന് പേർ ഒഴുക്കിൽപ്പെട്ട് മരിക്കുകയും ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ ഇപ്പോഴും അസ്ഥിരമായി തുടരുന്നതിനാൽ നദികളിൽ നിന്നും തോടുകളിൽ നിന്നും മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, അതിർത്തിയോട് ചേർന്നുള്ള പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ മഴക്കെടുതിയിൽ 17 പേർ മരിക്കുകയും 56 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ 14 കുട്ടികളും ഉൾപ്പെടുന്നു. വീടുകളുടെ മേൽക്കൂരയും മതിലുകളും തകർന്നുണ്ടായ അപകടങ്ങളാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് പ്രൊവിൻഷ്യൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. കനത്ത മഴയെത്തുടർന്ന് അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പല പ്രധാന പാതകളും അടച്ചിട്ടിരിക്കുകയാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനം. ഇരുരാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ കടുത്ത ഭീഷണിയിലാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ പ്രളയസാധ്യതയുണ്ടെന്നും യുഎൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



