ടെഹ്‌റാൻ: അമേരിക്കയും ഇസ്രായേലും നടത്തുന്ന അതിശക്തമായ സൈനിക നീക്കങ്ങൾക്കിടയിലും, 1979-ലെ വിപ്ലവത്തിന് ശേഷമുള്ള ഇസ്ലാമിക് റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ഇറാൻ. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ചയുമായി ടെഹ്‌റാനിലെ തെരുവുകളിൽ നടന്ന ആഘോഷങ്ങളിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും നേരിട്ട് പങ്കെടുത്തു. എന്നാൽ ആഘോഷങ്ങൾക്കിടെ ബുധനാഴ്ച പുലർച്ചെ ടെഹ്‌റാനിലെ പഴയ അമേരിക്കൻ എംബസി കെട്ടിടത്തിന് നേരെ വാഷിംഗ്ടൺ ബോംബാക്രമണം നടത്തിയത് മേഖലയിൽ വലിയ പരിഭ്രാന്തി പരത്തി. ഇസ്ലാമിക് റിപ്പബ്ലിക് ദിനത്തിന്റെ പ്രതീകാത്മക പ്രാധാന്യം കണക്കിലെടുത്താണ് ഇറാൻ റെവല്യൂഷണറി ഗാർഡ്‌സിന്റെ കാവലിലുണ്ടായിരുന്ന ഈ സ്ഥലത്തിന് നേരെ ആക്രമണം ഉണ്ടായതെന്ന് കരുതപ്പെടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി ടെഹ്‌റാൻ നഗരമധ്യത്തിൽ 150 മീറ്റർ ഉയരമുള്ള രാജ്യത്തെ ഏറ്റവും വലുതും ഭാരമേറിയതുമായ ദേശീയ പതാക അധികൃതർ ഉയർത്തി. യുദ്ധം അവസാനിക്കുന്നത് വരെ ജനങ്ങൾ തെരുവുകളിൽ ഉറച്ചുനിൽക്കണമെന്ന് വിപ്ലവ നേതാവ് അയത്തുള്ള ഖൊമേനിയുടെ കൊച്ചുമകൻ ഹസ്സൻ ഖൊമേനി ആഹ്വാനം ചെയ്തു. പള്ളികളും തെരുവുകളും തങ്ങളുടെ പ്രതിരോധ കേന്ദ്രങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ആഘോഷങ്ങൾക്കിടെ പ്രസിഡന്റ് പെസെഷ്കിയാൻ ജനങ്ങൾക്കൊപ്പം സെൽഫി എടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. അതേസമയം, അമേരിക്കയുമായി സന്ദേശങ്ങൾ കൈമാറുന്നുണ്ടെങ്കിലും ഔദ്യോഗിക ചർച്ചകൾക്ക് ഇതുവരെ തയ്യാറായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി അരാഗ്‌ചി വ്യക്തമാക്കിയിട്ടുണ്ട്.
ഇറാനിലെ ആഭ്യന്തര പ്രതിഷേധങ്ങൾ അടിച്ചമർത്താനായി ഇറാഖിൽ നിന്നുള്ള ഹാഷദ് അൽ-ഷാബി (PMF) പോരാളികളെ ടെഹ്‌റാനിലെ തെരുവുകളിൽ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇറാഖി പൗരന്മാർ വ്യാപകമായി ടെഹ്‌റാനിലെ തെരുവുകളിൽ ഉണ്ടെന്ന് റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥൻ ഹമീദ് അൽ-ഹുസൈനി സ്ഥിരീകരിച്ചു. ‘മൊകെബുകൾ’ എന്നറിയപ്പെടുന്ന ഭക്ഷണ ശാലകൾ ഇവർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. നേരത്തെ ഖുസെസ്താൻ പ്രവിശ്യയിലും ഇവരുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രാദേശികമായ എതിർപ്പുകളെ നേരിടാനാണ് വിദേശ പോരാളികളെ ഇറാൻ ഉപയോഗിക്കുന്നതെന്ന മനുഷ്യാവകാശ സംഘടനകളുടെ ആരോപണം അധികൃതർ നിഷേധിച്ചു. നഗരത്തിലുടനീളം റെവല്യൂഷണറി ഗാർഡും ബാസിജ് സേനയും കർശന പരിശോധനകളും റോഡ് ഉപരോധങ്ങളും ഏർപ്പെടുത്തിയിരിക്കുകയാണ്.



